മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമർശത്തിനെതിരെ കെ. സുരേന്ദ്രൻ

മന്ത്രി സജി ചെറിയാന്റേത് ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗമെന്നും കെ സുരേന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.


ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. മുഖ്യമന്ത്രി ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ്. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണം. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇല്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകും,’ സുരേന്ദ്രൻ പറഞ്ഞു.

തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നുമാണ് മന്ത്രി പറയുന്നത്. ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണ്. കോടതിക്കെതിരായ സി.പി.എമ്മിന്റെ നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്, കെ. സുരേന്ദ്രൻ വ്യക്തമാക്കി.

RELATED STORIES