500 കമാൻഡോകൾ വിരമിക്കുന്നു: പകരം 500 കമാൻഡോകൾ ഉടനെ എത്തും

റിക്രൂട്ടിങ് നടപടികൾ എല്ലാ ജില്ലകളിലും നാളെ മുതൽ ആരംഭിക്കും. ഒരു ലക്ഷം ചെറുപ്പക്കാരാണ് അപേക്ഷകർ.


കമാൻഡോകളുടെ സർവീസ് കാലാവധി 10 വർഷമാണ്. വിരമിച്ച ശേഷം ഇവരെ പൊലീസിലെ വിവിധ വിഭാഗങ്ങളിൽ നിയമിക്കും . 2010 ലാണ് ആദ്യ കമാൻഡോ സംഘം കേരള പൊലീസിലെത്തുന്നത്. അന്ന് റിക്രൂട്ട് ചെയ്തപ്പോൾ 50 മാർക്ക് എഴുത്തു പരീക്ഷയ്ക്കും 50 മാർക്ക് ശാരീരിക യോഗ്യതയുടെയും അടിസ്ഥാനത്തിലായിരുന്നെങ്കിൽ ഇപ്രാവശ്യം മുതൽ എഴുത്തു പരീക്ഷ മാർക്ക് 25 ആയി കുറച്ചു. 75 മാർക്ക് ശാരീരിക മികവിനാണ്.

പത്താംക്ലാസ് യോഗ്യതയും 18 – 22 വയസ്സുമാണ് കമാൻഡോ നിയമനത്തിനുള്ള യോഗ്യത. പിന്നാക്ക വിഭാഗങ്ങൾക്കുള്ള പ്രായ ഇളവ് ഇവിടെ ഇല്ല. പൊലീസിൽ ആദ്യം എഴുത്തു പരീക്ഷയാണെങ്കിൽ കമാൻഡോകളെ നിശ്ചയിക്കുന്നത് ആദ്യം ഓട്ടത്തിലൂടെയാണ്. 25 മിനിറ്റിൽ 5 കി.മീ ഓടിയെത്തുന്നവരെ മാത്രമേ എഴുത്തു പരീക്ഷയ്ക്ക് ഇരുത്തൂ. എഴുത്തു പരീക്ഷയ്ക്കു 25% വെയിറ്റേജ് മാത്രം. അതുകഴിഞ്ഞാൽ 8 തരത്തിലുള്ള ശാരീരിക യോഗ്യതാ മത്സരമാണ്. നാളെ മുതൽ 23 വരെ എല്ലാ ജില്ലകളിലുമായി യോഗ്യതാ ഓട്ടമത്സരം നടക്കും. ദിവസം 200 പേരെ പങ്കെടുപ്പിക്കും.

അടുത്തമാസം തന്നെ എഴുത്തുപരീക്ഷയും ശാരീരിക ക്ഷമതാ ടെസ്റ്റുകളും പൂർത്തിയാക്കി കമാൻഡോകളെ തിരഞ്ഞെടുക്കാനാണ് തീരുമാനം. പിഎസ് സിയുടെ മേൽനോട്ടത്തിൽ പൊലീസാണ് ആദ്യത്തെ ഓട്ടമത്സരം ഉൾപ്പെടെ നടത്തുന്നത്.

31100–66800
ശമ്പള സ്കെയിലിനാണു നിയമനം. എൻഎസ്ജിയുടെയും മാവോയിസ്റ്റ് വേട്ടയ്ക്കായി ആന്ധ്രപ്രദേശിൽ രൂപീകരിച്ച ഗ്രേ ഹണ്ട് സ്പെഷൽ ഓപ്പറേഷൻ സംഘത്തിന്റെയും പരിശീലനമാണ് കേരളത്തിലെ കമാൻഡോകൾക്കും നൽകുന്നത്. 18 മാസമാണ് പരിശീലനം.

RELATED STORIES