ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ വരും വർഷത്തേക്ക് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നു
Reporter: News Desk 15-Oct-20231,086
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിൽ വരും വർഷത്തേക്ക് മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനായി നറുക്കെടുക്കുവാൻ ഇത്തവണ പന്തളംകൊട്ടാരത്തിൽ നിന്നും വൈദേഹും നിരുപമ ജി.വർമയും മലകയറും.
പന്തളംകൊട്ടാരം വലിയതമ്പുരാൻ തിരുവോണം നാൾ രാമവർമ തമ്പുരാന്റെ അംഗീകാരത്തോടെ കൊട്ടാരം നിർവാഹകസംഘം ഭരണസമിതിയാണ് കുട്ടികളെ തിരഞ്ഞെടുത്തത്.
2011ലെ സുപ്രീംകോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ട. ജസ്റ്റിസ് കെ ടി തോമസിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളംകൊട്ടാരം വലിയതമ്പുരാൻ നിർദ്ദേശിക്കുന്ന 10 വയസിൽ താഴെയുള്ള കുട്ടികളെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്.
ശബരിമലയിലും, മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്ഠിക്കേണ്ടവരെയാണ് തുലാം 1-ാം തീയതി (18-10-2023) സന്നിധാനത്തുവെച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്. ശബരിമല മേൽശാന്തിയെ വൈദേഹും മാളികപ്പുറം മേൽശാന്തിയെ നിരുപമ ജി.വർമയും നറുക്കിട്ടെടുക്കും.
പന്തളം കൊട്ടാരം കുടുംബാംഗം ആലുവ വയലകര ശീവൊള്ളിമനയിൽ എസ് എച്ച്. മിഥുനിന്റേയും ആലുവ ആടുവാശേരി വയലികോടത്തുമനയിൽ ഡോ. പ്രീജയുടേയും മകനാണ് വൈദേഹ്. ആടുവാശേരി സെയിന്റ് ആർനോൾഡ് സെൻട്രൽ സ്‌കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഗോപീകൃഷ്ണന്റെയും എഴുമറ്റൂർ ചങ്ങഴശ്ശേരി കോയിക്കൽ ദീപശ്രീ വർമയുടേയും മകളാണ് നിരുപമ ജി വർമ. കൊടുങ്ങല്ലൂർ ഭാരതീയ വിദ്യാഭവൻ വിദ്യാമന്ദിറിൽ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്.
പന്തളംകൊട്ടാരത്തിലെ ആശൂലം മൂലം ഒക്‌ടോബർ 17-ന് കൈപ്പുഴ ശിവക്ഷേത്രത്തിൽ കെട്ട് നിറച്ച്, കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് ബന്ധുജനങ്ങളോടൊപ്പം ഇവർ ശബരിമലക്ക് യാത്രതിരിക്കുന്നത്.