സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെമുതല്‍ വെള്ളിയാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഇന്നലെ തെക്ക്, വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിച്ചത്. കഴിഞ്ഞ ദിവസം കനത്തമഴയില്‍ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി.

ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ തുടരുകയാണ്.കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് അറിയിച്ചു.

RELATED STORIES