12-ാം ക്ലാസ് വരെയുള്ള എല്ലാ സോഷ്യൽ സയൻസ് പാഠപുസ്തകങ്ങളിലും ഇനി ‘ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ എന്നാക്കണമെന്ന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പാനലിന്റെ ശുപാർശ

പാനല്‍ ആണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി.ഐ ഐസക് മാധ്യമങ്ങളോട് പറഞ്ഞു. എന്‍.സി.ഇ.ആര്‍.ടി ഏഴംഗ ഉന്നതതല സമിതി ഐകകണ്ഠ്യേനയാണ് ശുപാര്‍ശ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ ഇതെല്ലാം എൻസിഇആർടിയെ ആശ്രയിച്ചിരിക്കുന്നു. ‘ഇന്ത്യ’ എന്ന വാക്കിന് 5,000-ത്തിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ‘ഇന്ത്യ’ എന്ന പദം സാധാരണയായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനത്തിനും 1757 ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ്. ഈ പശ്ചാത്തലത്തിലാണ് ഏഴംഗസമിതി എല്ലാ ക്ലാസുകളിലേയും പാഠപുസ്തകത്തില്‍ പേരുമാറ്റ നിര്‍ദേശം മുന്നോട്ട് വെച്ചത്’, അദ്ദേഹം പറഞ്ഞു.

‘പുരാതന ചരിത്രം’ എന്നതിന് പകരം ‘ഇന്ത്യൻ ചരിത്രത്തിന്റെ ക്ലാസിക്കൽ കാലഘട്ടം’ എന്നാക്കണമെന്നും കമ്മറ്റി നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നേട്ടങ്ങൾ, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ച് കൂടുതൽ പഠിപ്പിക്കുന്നതിനായി പാഠ്യപദ്ധതിയിൽ ഇന്ത്യൻ വിജ്ഞാന സമ്പ്രദായത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചേർക്കാൻ കമ്മിറ്റി സമ്മതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED STORIES