ഗര്‍ഭിണിയായ യുവതി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചു

മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതിയേയും സുഹൃത്തായ യുവാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട് സ്വദേശിയും മലപ്പുറം കോട്ടക്കലില്‍ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് മുക്കം സ്വദേശി അര്‍ഷദ് ബാബു (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവള്ളൂര്‍ സ്വദേശിയായ 27കാരന്റെ പരാതിയിലാണ് നടപടി.

യുവതി 15 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ ഹണിട്രാപ്പില്‍പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. മുബഷിറ പരാതിക്കാരനായ യുവാവില്‍ നിന്നും ഗര്‍ഭിണിയായിരുന്നു. ഈ വിവരം പുറത്തുപറയാതിരിക്കാനാണ് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരനായ യുവാവിന്റെ സ്ഥാപനത്തില്‍ നേരത്തെ മുബഷിറ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചുണ്ടായ പരിചയത്തില്‍ യുവാവുമായി ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭിണിയാകുകയും ചെയ്‌തെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പിന്നീട് യുവതി ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു.

എന്നാല്‍, ഈ വിവരം പുറത്തുപറയാതിരിക്കാന്‍ 15 ലക്ഷം ആവശ്യപ്പെട്ട് മുബഷിറ പരാതിക്കാരനെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ തിരൂരങ്ങാടി കൊളപ്പുറത്തുവച്ച് യുവാവ് മുബഷിറയ്ക്ക് 50,000 രൂപ നല്‍കിയിരുന്നു. എന്നാല്‍, ഇതിനുശേഷവും പണം ചോദിച്ചു ഭീഷണി തുടര്‍ന്നതോടെയാണ് യുവാവ് മലപ്പുറം ജില്ല പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതി ആവശ്യപ്പെട്ട പണം നല്‍കാമെന്ന് പറഞ്ഞു വിളിച്ചുവരുത്തിയാണ് ഇവരെ പൊലീസ് വലയിലാക്കിയത്. താന്‍ ബി.ഡി.എസ് വിദ്യാര്‍ഥിനിയാണെന്നാണ് യുവതി നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

RELATED STORIES