കണ്ണൂർ ചിറക്കലില്‍ പോലീസ് സംഘത്തിന് നേരെ വെടിവെയ്‌പ്പ്

വളപ്പട്ടണം എസ്‌ഐയ്‌ക്കും സംഘത്തിനും നേരെയാണ് വെടിവെയ്‌പ്പ് ഉണ്ടായത്. ചിറക്കലില്‍ വധശ്രമക്കേസിലെ പ്രതിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതിയുടെ പിതാവ് പോലീസ് സംഘത്തിനുനേരേ വെടിവെച്ചത്. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട പോലീസ് സംഘം പ്രതി റോഷന്റെ പിതാവിനെ പിടികൂടി.

അതേസമയം, പ്രതി റോഷന്‍ ഓടിരക്ഷപ്പെട്ടു. ലേക്ക് സ്ട്രീറ്റ് വില്ലയിലെ ബാബു ഉമ്മന്‍ തോമസ് (71) ആണ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. ജനലഴികള്‍ക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. പൂരക്കടവിന് സമീപത്തെ വീട്ടില്‍ രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. രണ്ട് സബ് ഇൻസ്പെക്ടർമാർക്ക് നേരേയാണ് വെടിവെച്ചത്.

ഒട്ടേറെ കേസുകളില്‍ പ്രതിയായ റോഷനെ അറസ്റ്റ് ചെയ്യാനാണ് വെള്ളിയാഴ്ച രാത്രി വളപട്ടണം പോലീസ് സംഘം വീട്ടിലെത്തിയത്. ഇരുനില വീടിന്റെ മുകളിലേക്ക് പിന്നിലെ കോണിപ്പടി വഴി കയറിച്ചെന്ന പോലീസ് സംഘം പ്രതിയുണ്ടെന്ന് കരുതുന്ന മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍ തൊട്ടടുത്ത മുറിയുടെ ജനാല വഴി പ്രതിയുടെ പിതാവ് ബാബു ഉമ്മന്‍ തോമസ് വെടിവെക്കുകയായിരുന്നു.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍, അസി. കമ്മിഷണര്‍ ടി.കെ.രത്നകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലെത്തി ഇയാളെ ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ തോക്കിന് ലൈസന്‍സുണ്ടെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES