സുരേഷ് ഗോപിക്ക് നോട്ടിസ് മാത്രം; അറസ്റ്റില്ല; വിളിക്കുമ്പോള്‍ കോടതിയിലെത്തണം

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല.


 വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കി.


രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സുരേഷ്ഗോപിയെ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.

കേസിനാസ്പദമായ സംഭവത്തിന്‍റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു.

അനുമതിയില്ലാതെ ശരീരത്തില്‍ സ്പർശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഐപിസി 354 എയിലെ ഒന്നുമുതല്‍ നാലുവരെ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.


 ഒക്ടോബര്‍ 27ന് കോഴിക്കോട്ട്  സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം.


സുരേഷ് ഗോപിയുടെ പെരുമാറ്റം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആർക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കിയിരുന്നു.

RELATED STORIES