കൊല്ലം ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. നിലവില്‍ ഇയാളിപ്പോഴും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. അതേസമയം, കേസില്‍ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും.

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് നിര്‍ണായക ദിനമാണ്. കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും.

സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തുന്നുണ്ട്.

കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റില്‍ പ്രത്യേക പൊലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. സംഭവത്തില്‍ 4 ദിവസമായി കുറ്റവാളികള്‍ക്ക് പുറകിലുള്ള പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ല.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പര്‍ എങ്ങനെ കിട്ടി, പ്രതികള്‍ 10 ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീര്‍ക്കാന്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

RELATED STORIES