പ്രതിമാസം 5,000 രൂപ പെൻഷൻ

മറ്റ് മുന്നണികളോടൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് ട്വന്റി-20യും. ചാലക്കുടി, എറണാകുളം മണ്ഡലങ്ങളിലാണ് ട്വന്റി20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അഡ്വ. ചാർളി പോൾ ചാലക്കുടി മണ്ഡലത്തിൽ നിന്നും അഡ്വ. ആന്റണി ജൂഡി എറണാകുളം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ട്വിന്റി 20 പുറത്തിറക്കിയ പ്രകടനപത്രിക ആണ് ഇപ്പോൾ ചർച്ചയാവുന്നത്. കേരളത്തിലെ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് ട്വന്റി20 മുന്നോട്ട് വയ്ക്കുന്നത്. വാഗ്ദാന പെരുമഴ എന്ന് തന്നെ പറയാവുന്ന പ്രകടന പത്രികയാണ് പുറത്തു വന്നിരിക്കുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ട് ഡി കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമിക്കും, കടലാക്രമണം നേരിടുന്നതിന്റെ ഭാഗമായി തീരപ്രദേശത്ത് 250 കിലോമീറ്റർ ദൂരത്തിൽ കടൽഭിത്തി നിർമിക്കും, വന്യജീവി ശല്യമുള്ള ആയിരം ഇടങ്ങളിൽ വേലി കെട്ടും, ഭക്ഷ്യസുരക്ഷാ മാർക്കറ്റുകൾ വഴി പാതിവിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ, വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ തുടങ്ങിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.

കൂടാതെ 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപ പ്രതിമാസ ക്ഷേമപെൻഷൻ നൽകും. മരുന്നുകളുടെ വില 50% വരെ കുറയ്ക്കുമെന്നും വാഗ്ധാനങ്ങളിൽ പറയുന്നു. കേരളത്തെ ഒരു നിക്ഷേപക വ്യവസായ വാണിജ്യ സൗഹൃദസംസ്ഥാനമാക്കി മാറ്റും. തൊഴിൽ സമരങ്ങൾ കൊണ്ടും രാഷ്ട്രീയ പകപോക്കൽ കൊണ്ടും നാടുവിട്ടുപോയതും അടഞ്ഞുപോയതുമായ വ്യവസായ വാണിജ്യസ്ഥാപനങ്ങൾ പുനരുജീവിപ്പിക്കും. ഗതികേട് കൊണ്ട് പിറന്നനാട് വിട്ടുപോകേണ്ടി വന്ന മലയാളികൾക്ക് തിരിച്ച് കേരളത്തിലേക്ക് വരാനുള്ള സാഹചര്യം ഒരുക്കും. അധിക ചിലവും ധൂർത്തും കുറയ്ക്കുന്നതിനായി മന്ത്രിമാരുടെ എണ്ണം 21ൽ നിന്നും 11 ആയി കുറയ്ക്കും. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം അഞ്ചുവർഷത്തിലൊരിക്കൽ അതാതു ജില്ലകളിൽ മാത്രമായി നിജപ്പെടുത്തുമെന്നുമാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ.

RELATED STORIES