2025ഓടെ മിനിമം വേതനത്തെ ജീവിത വേതനമാക്കി മാറ്റാൻ കേന്ദ്രം

2025 ഓടെ മിനിമം വേതനത്തെ ജീവിത വേതനമാക്കി (ലിവിങ് വേജ്) മാറ്റാനുള്ള തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര തൊഴില്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) സാങ്കേതിക പിന്തുണയോടെയാണ് ഈയൊരു മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നതെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശേഷി വര്‍ധിപ്പിക്കല്‍, ഡേറ്റ ശേഖരണം, ജീവിത വേതനത്തിന്റെ ഗുണപരമായ സാമ്പത്തിക മാറ്റങ്ങള്‍ എന്നിവയ്ക്കുള്ള പിന്തുണ തേടി ഉദ്യോഗസ്ഥര്‍ ഐഎല്‍ഒയെ സമീപിച്ചിട്ടുണ്ട്.

ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളായ ഭവനം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വസ്ത്രം തുടങ്ങിയവയ്ക്ക് ആവശ്യമായ ചെലവാണ് ജീവിത വേതനം. ജീവിത വേതന സമ്പ്രദായം ഐഎല്‍ഒ അംഗീകരിച്ചിട്ടുണ്ട്. ഈ വേതനം നിലവിലുള്ള മിനിമം വേതനത്തേക്കാൾ കൂടുതലായിരിക്കും.

മിനിമം വേതനത്തെ ജീവിത വേതനമാക്കുന്നതിന് അടുത്തിടെ ജനീവയില്‍ നടന്ന ഗവേണിങ് ബോഡി യോഗത്തിൽ ഐഎല്‍ഒ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യയിലെ 50 കോടി തൊഴിലാളികളില്‍ 90 ശതമാനവും അസംഘടിതമേഖലയിലാണ് ജോലി ചെയ്യുന്നത്. പ്രതിദിന മിനിമം വേതനം 176 രൂപയോ അതില്‍ കൂടുതലോ ആയിരിക്കും. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് മിനിമം വേതനത്തില്‍ മാറ്റം വരാം.

2017 മുതല്‍ സ്ഥിരമായ മിനിമം വേതന നില എല്ലാ സംസ്ഥാനങ്ങലിലും നടപ്പാക്കാന്‍ സാധിക്കാത്തതാണ് ഈ ഏറ്റക്കുറച്ചിലിന് കാരണം. 2019ല്‍ വേതനവുമായി ബന്ധപ്പെട്ട നിയമം കൊണ്ടുവന്നെങ്കിലും അത് നടപ്പാക്കുന്നതില്‍ കാലതാമസം നേരിടുകയാണ്.


RELATED STORIES